Friday 17 March 2017

"ഒന്നു വെയിലാറി കഴിഞ്ഞാല്‍ അവനും പോകും..പിന്നെ അതുമിതും പറഞ്ഞിരിയ്ക്കാന്‍ ശ്രീക്കുട്ടിയ്ക്ക് ആരാ ഉണ്ടാവാ..??"
അമ്പല കുളത്തിന്‍റെ പടവില്‍ ഇരുന്നവള്‍ സ്വയം ചോദിച്ചു.
കലങ്ങിയ കണ്ണുകളോടെ മുന്‍പിലേക്ക് വരരുത് എന്ന് കണ്ണേട്ടന്‍ പറഞ്ഞത് മറന്നു പോയിട്ടല്ല..എല്ലാ പ്രാവശ്യവും അങ്ങനെയൊക്കെ തന്നെ അകുമെങ്കിലും ഇക്കുറി കണ്ണേട്ടന്‍ പോകുന്നത് ഒത്തിരി സന്തോഷത്തോടെയാണ്.അടുത്ത വരവില്‍ കണ്ണേട്ടന്‍ ഒരച്ഛനായിട്ടുണ്ടാകും എന്ന സന്തോഷം ആ മുഖത്ത് കാണാം,പോരാത്തതിന് ഡോക്ടറും, നാട്ടില്‍ നിന്ന് അമ്മയും വിളിച്ച് പറഞ്ഞിട്ടുണ്ട് എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന്.
പാവം ഏട്ടന്‍ ..ഇപ്രാവശ്യം വന്നിട്ട് അതു വേണം ഇതുവേണം എന്നൊക്കെ പറഞ്ഞ് എത്ര ഓടിച്ചിരിക്കുന്നു.ഇതൊക്കെ കണ്ടു നിന്ന അമ്മായിയമ്മക്ക് അത്ര ഇഷ്ടപ്പെട്ടിട്ടൊന്നുമില്ല.
"നീ ഈ കാണിച്ചു കൂട്ടുന്നത് കണ്ടാല്‍ ഈ,ലോകത്ത് ആദ്യമായി പ്രസവിക്കാന്‍ പോകുന്നത് നിന്റെ ഭാര്യയാണെന്ന് തോന്നുമല്ലോ...!!പണ്ടൊക്കെ കൂട്ടുകുടുംബം ആയിരുന്നേ വിശന്നു വലഞ്ഞാല്‍ കൂടി നിന്‍റെ മുത്തശ്ശിയെ പേടിച്ചാ കഴിച്ചിരുന്നത്...ഇന്നത്തെ പോലെ എവിടാ ഹോട്ടലുകള്‍..."
എത്രയൊക്കെ ആയാലും ഞാന്‍ പറയുന്ന പോലെയായിരുന്നു.
ഇന്നിപ്പൊ പോവാറായി എന്നൊക്കെ പറയുമ്പോള്‍ ഒരു പേടി..പ്രസവം....അതിപ്പൊ പേടിക്കാന്‍ മാത്രം ഒന്നുമില്ലെന്ന് ഒത്തിരി പ്രാവശ്യം പറഞ്ഞ് സമാധാനിപ്പിച്ചതാണെങ്കിലും....ഒരു പേടി..
"ശ്രീക്കുട്ടീ....."
"ഈശ്വരാ ഇറങ്ങാറായെന്നാ തോന്നുന്നത്..."
ഓടി വരുന്നത് കണ്ട് ദേഷ്യം വന്നെങ്കിലും,
"പതുക്കെ..!!" എന്ന ഒറ്റവാക്കില്‍ നിര്‍ത്തി എന്നെ നോക്കിയൊന്നു ചിരിച്ച് കണ്ണുകൊണ്ട് യാത്ര പറഞ്ഞ് അച്ഛന്‍റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി യാത്രയായി....
പോയി കഴിഞ്ഞപ്പോള്‍ നിറ കണ്ണുകളോടെ "വന്ദേ മാതരം" എന്നും പറഞ്ഞു അച്ഛന്‍ ചാരുകസേരയില്‍ തല ചായ്ച്ചു...
ഈ സമയത്തൊരൊറക്കം പതിവില്ലല്ലോ....!!!

No comments:

Post a Comment